Ind disable

Monday, December 24, 2007

ശബരിമല തീര്‍ത്ഥാടനം

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു അക്കിടിയുടെ വിവരണമാണിതു. ഒരു നര്‍മ്മ സാഹിത്യകാരന്റെ നിപുണതയോടെ ഇതു അവതരിപ്പിക്കാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും എന്റെ ഈ എളിയ ശ്രമം വേറൊരു അബദ്ധം ആവുമോ എന്ന ശങ്കയോടെ ഞാന്‍ തുടങ്ങട്ടെ…

എന്റെ ഒരു പ്രിയപ്പെട്ട സുഹൃത്തിനു പറ്റിയ അബദ്ധം ആണിതു. (വിശ്വസിച്ചാലും ഇല്ലെങ്കിലും…..) ഇതിലെ കഥാപാത്രങ്ങളുടെ (ജീവിച്ചിരിക്കുന്നവര്‍ ആയതു കൊണ്ടു) യഥാര്‍ത്ഥനാമങ്ങള്‍ മാറ്റി അപരനാമങ്ങള്‍ ഉപയോഗിക്കുന്നു.

ഞങ്ങളുടെ ഗ്രാമം. ഒരു മഹാദേവ ക്ഷേത്രവും അതിനു ചുറ്റുമായി നിറയെ വീടുകളും. ഏതൊരു ക്ഷേത്രത്തെയും പോലെ ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ഒരു ആലും ആല്‍ത്തറയും അതിനു ചേര്‍ന്നൊരു കുളവും ഇവിടെ ഉണ്ടു. കഥാപാത്രങ്ങള്‍ ഇവിടുത്തെ ആ സമയത്തെ പുതു തലമുറ. കൌമാരപ്രായക്കാര്‍. സ്ഥലത്തെ പ്രധാന ഗ്ലാമര്‍താരങ്ങള്‍ (പ്രായം ചെന്നവരുടെയും സ്ത്രീജനങ്ങളുടെയും അഭിപ്രായത്തില്‍ തറകള്‍‍). ഇവരുടെ സ്ഥിരം & സ്വന്തം വേദിയാണീ ആല്‍ത്തറ. ഗ്രാമ ബ്യൂട്ടികള്‍ക്കാര്‍ങ്കിലും ഈ ഗ്യാംഗിലെ ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടാതെ ആ വഴിയിലൂടെ സഞ്ചരിക്കുക അസാദ്ധ്യം. അതു എതു പുലര്‍കാലമോ പാതിരായോ ആവട്ടെ. ഇവളുമാരുടെ ഒരു നോട്ടത്തിനായി ഊണും ഉറക്കുവുമുപെക്ഷിച്ചു രാവും പകലുമുല്ലാതെ സ്വന്തം വീട്ടുകാരുടെ ചീത്തവിളിയും കണ്ടില്ലെന്നു നടിച്ചു ഈ തറയില്‍ തപസ്സു ചെയ്ത പാഴ്ജന്മങ്ങള്‍ക്കു അവസാനം കിട്ടുന്നതോ.. വായ്നോക്കികള് എന്ന ആക്ഷേപം. സൌന്ദര്യാരാധന ഇത്രക്കു പാപമോ… ഈ ആരാധകര്‍ക്കു വേണ്ടിയല്ലെങ്കില്‍ പിന്നെ ഒരുങ്ങിചമഞ്ഞുള്ള അരയന്ന നടകള്‍ ആര്‍ക്കു വേണ്ടി?

ജനിച്ചു വീണതു മുതല്‍ ഈ ക്ഷേത്രവും അവിടുത്തെ അനുഷ്ഠാനങ്ങളും ഇവിടുത്തെ ഓരോ ഗ്രാമവാസിയുടെയും ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടു. അതു കൊണ്ടു തന്നെ ഭക്തി (അതു ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനാണെന്നതു പരസ്യമായ രഹസ്യം) ഏതു പുതു തലമുറക്കാരനിലും ഉണ്ടു.

അത്തവണയും മണ്‍ഡലക്കാലമായി. വൃശ്ചികം ഒന്നു മുതല്‍ ഒരു മാസം വൃതം നോറ്റു നമ്മുടെ കഥാപാത്രങ്ങള്‍ പുണ്യാത്മക്കളായി മാറുന്ന കാലം. സ്വാമി അയ്യപ്പന്‍ ഈ പുണ്യകാലത്തു പതിനെട്ടു പടിയും കരിമലയും നീലിമലയും കാടും മേടും കല്ലും മുള്ളും താണ്ടി ഇവരുടെ മനസ്സാകുന്ന കോവിലിനുള്ളില്‍ കേറുവാന്‍ പല തവണ പാഴ്ശ്രമം നടത്തി പരാജയപ്പെട്ടിട്ടുണ്ടു. അവസാനം അയ്യപ്പനും മനസ്സിലായി ഈ ശുദ്ധാത്മാക്കളെപ്പറ്റി. എത്ര ശ്രമിച്ചാലും ഒരു ദേവതക്കു മാത്രമേ ആ കോവില്‍ തുറക്കാന്‍ സാധിക്കൂ എന്നു. എന്നിരുന്നാലും എത്രമാത്രം ദേവതകളാണവിടെ അവിടെ സ്ഥാനം നേടിയിരിക്കുന്നതെന്നും ഇവര്‍ക്കെല്ലാവര്‍ക്കും എങ്ങിനെ ഒരു പോലെ പൂജകള്‍ നടക്കുന്നതെന്നും ഇനിയും കൂടുതല്‍ ദേവതമാര്‍ക്കു കൂടി ഇടം ലഭിക്കുന്നതെങ്ങിനെയെന്നും അയ്യപ്പനു പോലും പീടി കിട്ടാത്ത കാര്യമാണു.

പറഞ്ഞു കാടു കേറിയെങ്കില്‍ ക്ഷമിക്കുക. ആമുഖം കഴിഞ്ഞു സംഭവത്തിലേക്കു. ഒരു മാസത്തെ കഠിനവ്രതത്തിനു (കഠിനം എന്നതു പലപ്പോഴും അയ്യപ്പനാണു) ശേഷം നമ്മുടെ കഥാപാത്രങ്ങള്‍ ധനു ഒന്നിനു അയ്യപ്പദര്‍ശനത്തിനായി മലയാത്ര പുറപ്പെടുന്നു. ഈ കൌമാര ജീ‍വിതങ്ങളെ ഞാന്‍ അപരനാമങ്ങളില്‍ പരിചയപ്പെടുത്തുകയാണു. ഇവരെ തനിച്ചുവിട്ടാലുണ്ടാകാവുന്ന പ്രശ്നങ്ങളെയും റൂട്ട് ഡൈവെര്‍ഷന്‍സിനെയും പറ്റി യഥാവിഥി ജ്ഞാനമുള്ള മാതാപിതാക്കള്‍ അതിനു സമ്മതിക്കാതെ തുടര്‍ച്ചയായി മുടങ്ങാതെ വര്‍ഷങ്ങളോളം ദര്‍ശനസൌഭാഗ്യം നേടിയ സര്‍വ്വശ്രീ പെരിയോന്‍ടെ കാ‍ര്‍മ്മികത്വത്തിലും നേതൃത്ത്വത്തിലുമാണ്‍ ഇവരെ അയക്കുന്നതു. കൂടാതെ പെരിയോന്റെ അത്രയില്ലെങ്കിലും തുടര്‍ച്ചയായി ദര്‍ശനം നടത്തി പുണ്യം തേടുന്ന രണ്ടു മൂന്നു സീനിയര്‍ ശുദ്ധാത്മാക്കളും ഈ കക്ഷികളുടെ മേല്‍നോട്ടത്തിനായി കൂടെ ഉണ്ടു. ആകെ മൊത്തം ടോട്ടല്‍ പത്തു പന്ത്രണ്ടു വരുന്ന ഈ തീര്‍ത്ഥാടകരിലെ ചില പ്രധാന കഥപാത്രങ്ങളിതാ…..

1) സ്വാമി അയ്യപ്പന്‍
2) പെരിയോന്‍ അഥവാ പെരിയ സ്വാമി
3) മേല്‍നോട്ടക്കാരന്‍
4) ദ്വാരപാലകന്‍
5) കന്നി സ്വാമി
6) ചിന്ന സ്വാമി

ഈ ദ്വാരപാലകന്‍ എന്ന പേരിനെ കുറിച്ചു നിങ്ങള്‍ക്കറിയാന്‍ ആകാംക്ഷ കാണുമെന്നെനിക്കറിയാം. പുള്ളിക്കാരനെ‍ ഞങ്ങളുടെ ക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠ പോലെ തോന്നിച്ചെന്നു വേറൊരു സുഹൃത്തിന്റെ മുംബൈയില് നിന്നും വിസിറ്റിനു വന്ന ഒരു കസിന്‍-വനിതാരത്നം മൊഴിഞ്ഞു. അവര് കാറിനു വരുമ്പോള്‍ ആല്‍ത്തറയില്‍ കണ്ട ഈ വിഗ്രഹം കാറിറങ്ങി അമ്പലത്തിലേക്കു കടന്ന സമയത്തു അതാ പടിഞ്ഞാറെ ആനപ്പന്തലിലെ തൂണില്‍ കാലും കേറ്റി വച്ചു ഇമ പോലും വെട്ടാതെ ഇവരെയും നിരീക്ഷിച്ചു കൊണ്ടു നില്‍ക്കുന്നു. ആ നില്‍പ്പ് അവഗണിച്ചു കൊണ്ടു കടന്നു പോയ ആ സംഘത്തെ അമ്പരപ്പിച്ചു കൊണ്ടു വീണ്ടും ഇതാ ദുര്‍ഗ്ഗാദേവിയുടെ മണ്ഡപത്തില്‍ വീണ്ടും ആ അവതാരം. മൈന്‍ഡു ചെയ്യാതെ തൊഴുതു നീങ്ങിയ ആള്‍ക്കാരെ ഒരിക്കല്‍ കൂടി ഞെട്ടിച്ചു കൊണ്ടിതാ കിഴക്കേ ആനപ്പന്തലില്‍ വീണ്ടും. അസുഖം മനസ്സിലാക്കിയ സംഘത്തിനു അമ്പലത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഈ മാന്യദേഹത്തെ ദര്‍ശിക്കേണ്ടി വന്നുവെന്നതു ഒരു സത്യം. കൂട്ടുകാരില്‍ നിന്നും വെല്ലുവിളികള്‍ (കോമ്പറ്റീഷന്‍) ഒഴിവാക്കാന്‍ താ‍ന്‍ രഹസ്യമായി നടത്തിയ ഈ ഓപ്പറേഷന്റെ പരിണതഫലം “ദ്വാ‍രപാലകന്‍” എന്ന ഇരട്ടപ്പേരിനു ജന്മം കൊടുക്കലായതിന്റെ ഇളിഭ്യത മാറ്റാനും ഇരട്ടപ്പേരു സ്വീകരിക്കാതിരിക്കാനും മറ്റും നടത്തിയ ദ്വാരപാലകന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്നതു മറ്റൊരു സത്യം.

പെരിയ സ്വാമിയുടെ ശബരിമലയാത്ര ഇപ്പോഴത്തെ പാക്കേജ് ടൂര്‍ പോലെയല്ല. ലേറ്റസ്റ്റ്, ഞാന്‍ കേട്ടറിഞ്ഞതു റെഡിമെയ്ഡ് നിറച്ച ഇരുമുടികള്‍ വാങ്ങാന്‍ കിട്ടുമെന്നാണ്‍. നേരെ പോയി മാലയിട്ട് റെഡിമെയ്ഡ് ഇരുമുടി തലയില്‍ രണ്ടു ശരണം വിളിയോടെ ഫിറ്റ് ചെയ്തു കാറില്‍ കേറി പോകുന്ന സ്ഥിതിയായത്രേ. പക്ഷേ തീര്‍ത്ഥാടനം വളരെ ഗൌരവത്തോടെ കാണുന്ന ഇദ്ദേഹം പരമ്പരാഗതരീതിയില്‍ 41 ദിവസത്തെ വ്രതശുദ്ധിയോടെ കെട്ടുനിറച്ചു പാദരക്ഷകളൊന്നും ധരിക്കാതെ അഴുത വരെ സാധാരണ ബസില്‍ യാത്ര ചെയ്യും. അവിടെ നിന്നും ശബരിമലയിലേക്കു കാട്ടിലൂടെ വഴി വെട്ടിത്തെളിച്ചു മലകളും പുഴകളും താണ്ടി കാല്‍നടയായി യാത്ര. ഇടക്കു ഭക്ഷണത്തിനും വിശ്രമത്തിനുമായി ചെറിയ ഇടവേളകള്‍. പാകം ചെയ്തു കഴിക്കാനായി പച്ചക്കറികളും പലവ്യഞ്ജനങ്ങളും വേറെ കെട്ടിചുമക്കും. ഇതു പലപ്പോഴും ഒന്നുമറിയാത്ത കന്നി സ്വാമികള്‍‍ ചുമക്കേണ്ടി വരുമെതു വേറെ സത്യം. പല വേലകളും ഈ കന്നിസ്വാമികളെ കൊണ്ടു തന്നെ ചെയ്യിപ്പിക്കും. മാലയീട്ടതു കൊണ്ടും പുണ്യയാത്രയിലായതു കൊണ്ടും മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വരുന്ന പല അസഭ്യങ്ങളും ഈ കന്നിസ്വാമിമാരുടെ നാവില്‍ നിന്നും പുറത്തേക്കു വരാതെ നോക്കാന്‍ പലപ്പോഴും അയ്യപ്പനു ബദ്ധപ്പെടേണ്ടി വരാറുണ്ട്. അയ്യപ്പന്‍ അതില്‍ എപ്പോഴും വിജയിച്ചും കാണാ‍റില്ല. എന്തു ചെയ്യാന്‍? അതിങ്ങനെയൊക്കെ അങ്ങു നടക്കട്ടെ എന്നാശ്വസിച്ചു കൊണ്ടു അയ്യപ്പന്‍ തിരികെ പോകും.

അഴുത ടു പമ്പ യാത്രാമദ്ധ്യേ ഒരു സായംകാലസമയത്തു പെരിയോന്‍ ഒരു ഇടത്താവളം തെരെഞ്ഞെടുത്തു. മനോഹരമായ ഒരു അരുവിയുടെ തീരം. എല്ലാവര്‍ക്കും യാത്രക്ഷീണം മാറ്റാന്‍ തണുത്ത വെള്ളത്തില്‍ ഒരു കുളിയാവാം. വസ്ത്രങ്ങള്‍ അലക്കേണ്ടവര്‍ക്കു അതാവാം. അതിനു ശേഷം ഒരു ചൂടു കട്ടനുമടിച്ചു അല്പസമയം വിശ്രമം. പിന്നെ യാത്ര തുടരാം. കെട്ടെല്ലാം വിരിപ്പില്‍ വച്ച ശേഷം എല്ലാവരും അരുവിയുടെ കുളിര്‍ നുകരാനിറങ്ങി. ഇതുവരെയുള്ള കാല്‍നടയുടെയെല്ലാം ക്ഷീണം അപ്പാടെ മാറ്റുന്നതായിരുന്നു ആ അരുവിയിലെ തെളിനീര്‍. പെരിയോനും മേല്‍നോട്ടകാരനും പെട്ടെന്നു തന്നെ അവരവരുടെ വസ്ത്രങ്ങള്‍ അലക്കിയ ശേഷം ഉണങ്ങാനായി ഇട്ടു. അതിനു ശേഷം ദേഹശുദ്ധി വരുത്തി പ്രാര്‍ത്ഥനകളില്‍ മുഴുകി.‍ ആവോളം മദിച്ചുകുളിക്കാന്‍ തയ്യാറെടുത്ത കന്നിസ്വാമിയുടെയും ചിന്നസ്വാമിയുടേയും മോഹങ്ങള്‍ക്കു കടിഞ്ഞാണിട്ടു കൊണ്ടു പെരിയോന്റെ ഉത്തരവിറങ്ങി. “പെട്ടെന്നു കുളിച്ചു കയറി ചാ‍യ ഉണ്ടാക്കൂ സ്വാമികളേ… ഇതു വിനോദയാത്രയല്ല. നീരാട്ടൊക്കെ പിന്നീടൊരിക്കലാവാം”.

കഠിനഭാരങ്ങള്‍ ചുമന്നു ചുമല്‍ വേദനിച്ചും നടന്നും തളര്‍ന്ന ഈ ഇളം മനസ്സുകള്‍ക്കുള്ളില്‍ നിന്നും അപ്പോളുയര്ന്ന ശാപവചനങ്ങള്‍ കേള്‍ക്കാന്‍ ത്രാണിയില്ലാതെ അയ്യപ്പന്‍ ശബരിമലയില്‍ നിന്നും തല്‍ക്കാലത്തേക്കു തന്റെ സഹോദരവാസ സ്ഥാനമായ പഴനിയിലേക്കു മറഞ്ഞെന്നു ദ്വാ‍രപാലകന്റെ സാക്ഷ്യമൊഴി.

കന്നിസ്വാമിയും ചിന്നസ്വാമിയും കൂടി ഒരു അടുപ്പ് കൂട്ടി കലം വച്ചു വെള്ളം തിളപ്പിക്കാന്‍ തുടങ്ങി. തിളച്ചു തുടങ്ങിയപ്പോള്‍ ചായപ്പൊടി ഇട്ടു കുറച്ചു കൂടി തിളപ്പിച്ചപ്പോഴാണു ഓര്ത്തതു. അരിക്കാന്‍ അരിപ്പ കൊണ്ടു വന്നില്ല. ഇനി എന്തു ചെയ്യും? ചുറ്റും നോക്കി. സഹായം ചോദിക്കാനാണെന്നു വച്ചാല്‍ ബാക്കിയെല്ലാവരും ഓരോ തിരക്കിലാണു. പെരിയോനും മേല്‍നോട്ടക്കാരനും നാമജപത്തില്‍. ചിലര്‍ നീരാട്ടു തുടരുന്നു. ചിലര്‍ വസ്ത്രങ്ങളലക്കുന്നു. ചിന്ന സ്വാ‍മി ഒരു മാര്‍ഗ്ഗത്തിനായി അലഞ്ഞു. കന്നിസ്വാമി അപ്പോഴേക്കും വിളിച്ചുപറഞ്ഞു. “സാരമില്ല, ഞാന്‍ മാനേജ് ചെയ്തു”. ചിന്ന സ്വാമി വന്നപ്പോഴേക്കും ചൂടന്‍ കട്ടന്‍ ചായ തയ്യാര്‍. കന്നിസ്വാമി ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും വിളിച്ചു പറഞ്ഞു. “ചായ റെഡി, എല്ലാവര്‍ക്കും കുടിക്കാം”

ഏറെ നേരമായി നാമജപത്തില്‍ മുഴുകി തൊണ്ട വരണ്ടു നിന്ന പെരിയോന്‍ ജപമെല്ലാം അവസാനിപ്പിച്ചു ചായകുടിക്കു തയ്യാറെടുത്തു. ഇത്ര നേരം ജപത്തിലായിരുന്നെങ്കിലും കന്നിസ്വാമിമാരുടെ പെരിയോന്റെ നേരെയുള്ള ബഹുമാനക്കുറവിലും അനുസരണക്കുറവിലും അതിലുപരി ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കാര്യക്ഷമതക്കുറവിലും ആകെ അസ്വസ്ഥത പൂണ്ടിരുന്ന മനസ്സുമായി ചായ ഗ്ലാസ് കയ്യിലെടുത്തു ഊതിക്കുടിക്കാന്‍ തുടങ്ങി. ആദ്യത്തെ മൊത്തല്‍ കഴിഞ്ഞപ്പോള്‍ തന്നെ പെരിയോന്റെ മുഖം ചെറുതായൊന്നു ചുളിഞ്ഞു. കന്നി സ്വാമി വേവലാതിയോടെ അതു നോക്കി നിന്നു. ഏതോ ഒന്ന് അദ്ദേഹത്തിന്റെ അസ്വസ്ഥത കൂട്ടുന്ന പോലെ തോന്നി. “കൂടുതല്‍ പണിയാന്‍ ഇട വരുത്തല്ലേ അയ്യപ്പാ… ഇപ്പോ തന്നെ മതിയും കൊതിയും തീര്‍ന്നേ….” എന്നു മനംനൊന്തു കന്നിസ്വാമി വിളിച്ചു. പഴനിയിലിരുന്നും അയ്യപ്പന്‍ ആ വിളി കേട്ടു കാണണം. നേരത്തേ കേട്ടതില്‍കൂടുതല്‍ കേള്‍ക്കാനുള്ള ത്രാ‍ണിയില്ലാത്തതിനാലോ എന്തോ അയ്യപ്പന്‍ ആ അപേക്ഷ ഫയലില്‍ സ്വീകരിച്ചു. പെരിയോന്‍ വേറൊന്നും മൊഴിഞ്ഞില്ല. ഇതിനിടയില്‍ മറ്റു ചില സ്വാമിമാരും നമ്മുടെ കന്നി-ചിന്ന സ്വാമിമാരും ചായ കുടിയില്‍ പങ്കെടുത്തു തുടങ്ങി.

ദ്വാരപാലകന്‍ നീരാട്ട് അവസാനിപ്പിച്ചു തോര്‍ത്തി കയറി. മേല്‍നോട്ടക്കാരന്‍ ജപം നിര്‍ത്തി അവിടെയും ഇവിടെയും എന്തോ തപ്പി നടക്കുന്നതു കണ്ടു ദ്വാരപാലകന്‍ ചോദിച്ചു “ എന്താണു നോക്കുന്നതു ?”

“അലക്കിയിട്ട തുണികളിലൊന്നു കാണുന്നില്ല”

മേല്‍നോട്ടക്കരന്‍ ആശങ്കയോടെ പറഞ്ഞു. രണ്ടു പേരും കൂടി അലക്കി ഉണങ്ങാന്‍ വിരിച്ചിരിക്കുന്ന തുണികളുടെ ഇടയില്‍ പരതി തുടങ്ങി. “പറന്നു പോകാന്‍ സാദ്ധ്യതയില്ല. ഞാന്‍ പാറക്കല്ലു കേറ്റിവച്ചിരുന്നതാണു” മേല്‍നോട്ടക്കാരന്റെ വിലാപം.

നേരം സന്ധ്യയായി തുടങ്ങി. യാത്ര തുടരേണ്ട സമയമാവുന്നു. “അതാണോ… ഇതാണോ..” എന്ന ദ്വാരപാലകന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം “അല്ല” എന്നായിരുന്നു. മേല്‍നോട്ടക്കാരന്റെ പിറുപിറ്ക്കലില്‍ “ഇതാരെങ്കിലും അടിച്ചുമാറ്റുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ലേ…” എന്നതു ദ്വാരപാലകന്‍ വ്യക്തമായി കേട്ടു. ആ ദുരവസ്ഥയില്‍ ദ്വാരപാലകനും സഹതപിച്ചു. ഒരു പുണ്യയാത്രയില്‍ സംഭവിക്കേണ്ട ഒന്നല്ല ഇതെന്നു പല സ്വാമിമാരും ഏറ്റു പറഞ്ഞു. ആരെങ്കിലും അറിയാതെയെങ്ങാ‍നും എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുക്കണമെന്ന പെരിയോന്റെ അഭ്യര്‍ത്ഥന നിര്‍വികാരമുഖങ്ങളല്ലാതെ വേറൊരു പ്രതികരണവുമുണ്ടാക്കിയില്ല.

ഇങ്ങനെ പോയാല്‍ സമയം നഷ്ടപ്പെടുമെന്നു ബോദ്ധ്യമായ പെരിയോന്‍ മറ്റു സ്വാമിമാരോടും ഈ അന്വേഷണത്തില്‍ പങ്കു കൂടാന്‍ ആജ്ഞാപിച്ചു. എല്ലാരും ഊര്‍ജ്ജ്വസ്വലതയോടെ പരതല്‍ തുടങ്ങി. അപ്പോഴേക്കും “അയ്യോ…” എന്ന ഒരു വിളി കേട്ടു എല്ലാരും കൂടി.

തന്റെ പ്രിയപ്പെട്ട തുണിയുമായി അതാ മേല്‍നോട്ടക്കാരന്‍ നില്‍ക്കുന്നു.

“ഇതാരാ ഈ കൊലച്ചതി ചെയ്തതു ?”

മേല്‍നോട്ടക്കാരന്‍ വീണ്ടും, “ആരാണു ഇതില്‍ ചായ അരിച്ചതെന്നു ?”

കന്നിസ്വാമി മുന്നോട്ടു വന്നു. “ഞാനാണു”

മേല്‍നോട്ടക്കാരന്‍ : “നിനക്കെന്താ വിവരമില്ലേ…? ഉണങ്ങാനിട്ട കോണകമാണോ ചായ അരിക്കാനെടുക്കുന്നതു? വേറൊരു തുണിയും കിട്ടിയില്ലേ? “

ചൂടുചായ സ്വാദോടെ ഊതിയൂതിക്കുടിച്ച സ്വാമിമാരുടെ ഇതു കേട്ട ശേഷമുള്ള മുഖപ്രസാദം ഒന്നു കാണേണ്ടതായിരുന്നെന്നു ദ്വാരപാലകന്ടെ നിരീക്ഷണം. വര്‍ണ്ണനാതീതമായ് ഈ ഭാവങ്ങള്‍ പകര്‍ത്താനും മറ്റും ഡിജിറ്റല്‍ ക്യാമറകള്‍ അന്നില്ലാതിരുന്നതു നന്നായെന്നു അനുഭവസ്ഥരും അതിന്റെ നഷ്ടബോധത്തില്‍ ദ്വാരപാലകനും.

കന്നി സ്വാമി ഇളിഞ്ഞ മുഖവുമായി ഇരുണ്ട ഒരു കോണിലേക്കു വലിഞ്ഞ്പ്പോള്‍ അങ്ങേയറ്റം വ്രതശുദ്ധിയോടെ വൃത്തിക്കും ശുദ്ധിക്കും ഒരു ഭംഗവും വരാതെ അത്ര നാളും ദര്‍ശനം നടത്തിവന്ന പെരിയോണ്ടെ ഉള്ളില്‍ ക്രോധത്തിന്റെ തീപ്പൊരികള്‍ പുകഞ്ഞു തുടങ്ങീയിരുന്നു. ചായ കുടിക്കാതിരുന്ന സ്വാമിമാരുടെ ആര്‍ത്തുള്ള ചിരികളുടെ അലകള്‍ ഒരു ശക്തിയുള്ള കാറ്റായി ആ തീപ്പൊരികളെ തീജ്വാലകളാക്കി മാറ്റി.

അടിമുടി കോപത്താല്‍ വിറച്ച പെരിയോന്റെ നാവില്‍ നിന്നും ബഹിര്‍ഗ്ഗമിച്ച ആ ജ്വാലകളുടെ ശക്തി താങ്ങാനാവാതെ അയ്യപ്പന്‍ പഴനിയില്‍ നിന്നും അപ്പോള്‍ തന്നെ ഹിമാലയസാനുക്കളിലേക്കു വലിഞ്ഞെന്നു മറ്റു സ്വാമിമാര്‍ ഒന്നടങ്കം ഏറ്റു പറഞ്ഞു.

ദര്ശനത്തിനു ശേഷം തിരിച്ചെത്തിയ സംഘത്തിലെ വിശേഷങ്ങള്‍ പൊടിപ്പും തൊങ്ങലും അല്പം കൂടുതലായി ചേര്‍ത്തു വിവരിക്കുന്ന പതിവുള്ള ദ്വാരപാലകന്റെ മനോസൃഷ്ടിയാണിതെന്ന് കന്നിസ്വാമിയും അല്ല യഥാര്‍ത്ഥ് സംഭവമായിരുന്നെന്നു മറ്റു ചില സ്വാമിമാരും പറയുന്നു. ഭൂരിപക്ഷം ഇതിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരം ഒരു ചെറിയ ചിരിയിലൊതുക്കി.

ഏതായാലും കന്നിയാത്ര മറക്കാനാവാത്ത യാത്രയായി മാറിയ ആ കന്നിസ്വാമി പിന്നീടുള്ള വര്‍ഷങ്ങളില്‍ അയ്യപ്പനെയും പെരിയോനെയും കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ തുനിഞ്ഞില്ല.

ശുഭം.

1 മാലോകരുടെ അഭിപ്രായങ്ങള്‍:

Unknown said...

Wonderful writing with a comedy touch. Keep it up.